പെരിന്തൽമണ്ണയിൽ ഫുട്ബോള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണു മരിച്ചു
സെവൻസ് ഫുട്ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് (39) വീണ് മരിച്ചു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിൽ മത്സരത്തിനിടെയാണ് മരിച്ചത്. പെരിന്തൽമണ്ണ ടീം അംഗമായ ധനരാജിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു.
പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധന്‍രാജ് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, വിവകേരള തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി ഏറെക്കാലം കളിച്ച താരമാണ്. ബംഗാളിനും കേരളത്തിനും വേണ്ടിയാണ് അദ്ദേഹം സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞിട്ടുള്ളത്. 2014-ല്‍ മഞ്ചേരിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മുഹമ്മദന്‍സിന്റെ ക്യാപ്റ്റനായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

