“പൗരത്വ പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പുറകോട്ട് പോകരുത്, ഈ സർക്കാരിനെ നമുക്ക് തടങ്കല്‍ കേന്ദ്രത്തിലാക്കാം “- അരുന്ധതി റോയ്
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ നിന്ന് ഒരിഞ്ച് പുറകോട്ട് പോകരുതെന്ന് അരുന്ധതി റോയ്. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ജാമിഅയില്‍ എത്തിയാണ് അരുന്ധതി റോയ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട് സാധിക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി റോയ് പറഞ്ഞു. തടങ്കല്‍ പാളയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു.രാജ്യത്ത് എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍.പി.ആറില്‍ കൂടി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ദലിത്, ഗോത്ര വിഭാഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരാണെന്നും അരുന്ധതി റോയ് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന മുസ്ലിംകള് അല്ലാത്തവര്‍ക്കു മാത്രമേ പൗരത്വം നല്‍കൂ എന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തടങ്കല്‍ പാളയങ്ങള്‍ നിലവിലില്ലെന്ന് അവകാശപ്പെട്ടെങ്കിലും ഈ അവകാശവാദവും ശരിയല്ലെന്നു തെളിഞ്ഞിരുന്നു എന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.