തണുത്തു വിറച്ച് സന്നിധാനം; ശബരിമലയിൽ താപനില 18 ഡിഗ്രി
പത്തനംതിട്ട: മകരവിളക്കിന് ശബരിമല ഒരുങ്ങിയപ്പോൾ കൂടെ തണുപ്പും ഭക്തർക്ക് കൂട്ടായി. ശബരിമലയിൽ നിലവിൽ താപനില 18 ഡിഗ്രി ആണ്. ഇവിടെ കാലാവസ്‌ഥാ വകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണ സംവിധാനമില്ല. വനം വകുപ്പിനു മാത്രമാണ് കണക്കെടുപ്പുള്ളത്. മലയോര മേഖലയായ പത്തനംതിട്ടയിലും 19 ഡിഗ്രിയായി.
മൂന്നാർ ഉൾപ്പെടെ ഹൈറേഞ്ച് മേഖലയിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ. സമതല പ്രദേശങ്ങളിലെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 17.8 ഡിഗ്രി പുനലൂരിൽ അനുഭവപ്പെട്ടു. കൊച്ചി വിമാനത്താവളമുൾപ്പെടുന്ന സിയാൽ മേഖലയിൽ 19.8 ഡിഗ്രി. കോട്ടയത്ത് തിങ്കളാഴ്ച രാവിലെ 19.4 ഡിഗ്രിയായിരുന്നു തണുപ്പ്.
തണുപ്പു തുടരാനാണു വരും ദിവസങ്ങളിലും സാധ്യത. ഉത്തേരന്ത്യയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ പശ്‌ചിമേഷ്യയിൽ നിന്നുള്ള തണുത്ത കാറ്റ് (വെസ്‌റ്റേൺ ഡിസ്‌റ്റർബൻസ്) തണുപ്പും മഞ്ഞും മഴയും എത്തിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷകർ പറയുന്നു.
മംഗളൂരു മേഖലയിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്നത്– 38 ഡിഗ്രി. അതേസമയം ചൂടു വർധിച്ചാൽ കേരളത്തിലെ മലയോരത്ത് ഇടമഴയ്‌ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആകാശം മേഘാവൃതമായാൽ തണുപ്പു കുറയും.

