കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുന്നതാണ് കാർഷിക ബില്ല് എന്ന് പ്രധാനമന്ത്രി
മുംബൈ: പ്രതിഷേധങ്ങൾക്കിടെ കാർഷിക ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കുന്നതാണ് ബില്ലെന്നും ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകളിൽ പ്രതിഷേധവുമായി കൂടുതൽ സഖ്യകക്ഷികൾ രംഗത്തെത്തി. കർഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എൻഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേൽ സമ്മർദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി ദൾ ഇന്നലെ കേന്ദ്രമന്ത്രിയെ പിൻവലിച്ചിരുന്നു.
എന്നാൽ, കർഷകർ നരേന്ദ്രമോദിക്കൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. പഞ്ചാബിൽ മൂന്ന് ദിവസത്തെ ട്രെയിൻ തടയൽ സമരം കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയതോടെ പഞ്ചാബിലും ഹരിയാനയിലും കർഷകസമരം ശക്തമായിരുന്നു. രാവിലെ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി.

