പൊലീസുകാരുടെ കൊവിഡ് രോഗബാധ നിർഭാഗ്യകരം: മുഖ്യമന്ത്രി
പൊലീസുകാരുടെ കൊവിഡ് രോഗബാധ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിക്കുന്നവർ സമൂഹത്തെ ഒന്നടങ്കം അപകടത്തിൽ പെടുത്തുകയാണ്. അക്രമസമരം നടത്തിയാലേ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാവൂ എന്ന ചിന്ത മാറ്റി ആത്മപരിശോധനക്ക് തയാറാകണം. വിട്ടുവീഴ്ചയില്ലാതെ ജാഗ്രത വേണമെന്നും പൊലീസുകാരും മനുഷ്യരാണ് മനുഷ്യ ജീവിതങ്ങൾക്കാണ് വില കൽപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി.
കൊവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സമരങ്ങൾ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. ആൾക്കൂട്ടം ഒഴിവാക്കലാണ് കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ മാർഗം. എന്നാൽ സമരങ്ങളിലൂടെ വൈറസിന് അവസരമൊരുക്കിക്കൊടുക്കുകയാണ്. പ്രതിരോധിക്കുന്ന പൊലീസുകാർക്ക് അടക്കം കൊവിഡ് ബാധിക്കുന്നുണ്ട്. 101 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. ഡിവൈഎസ്പി, ഇൻസ്പെക്ടർ, 71 സിവിൽ പൊലീസുകാർ അടക്കമുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കേരളത്തിൽ ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം- 681, മലപ്പുറം- 444, എറണാകുളം- 406, ആലപ്പുഴ- 403, കോഴിക്കോട്- 394, തൃശൂർ- 369, കൊല്ലം- 347, പാലക്കാട്- 242, പത്തനംതിട്ട- 207, കാസർഗോഡ്- 197, കോട്ടയം- 169, കണ്ണൂർ- 143, വയനാട-് 81, ഇടുക്കി- 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

