• Breaking News

    കാര്‍ഷിക ബില്ലുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന്

    Congress's national agitation against agricultural bills today , www.thekeralatimes.com

    കാര്‍ഷിക ബില്ലുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

    ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ എല്ലാം തുടർച്ചയാകും ഇന്നത്തെ രാജ്യ വ്യാപക പ്രതിഷേധം. ഡൽഹിയിൽ പ്രധാന പാർട്ടി നേതാക്കൾ അടക്കം പ്രതിഷേധത്തിന്റെ ഭാഗമാകും എന്ന് കോൺഗ്രസ് അറിയിച്ചു.

    കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. കര്‍ഷക സംഘടനകൾ നാളെ  ഭാരത് ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

    പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24,25,26 തീയതികളില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നാണ് കിസാന്‍ മസൂദ് സംഘര്‍ഷ് സമിതി  പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെൽകതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

    കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രം​ഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

    അതേസമയം, കോൺഗ്രസ് നടത്തി വരുന്ന സമരങ്ങൾ കർഷക വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. കാർഷിക ബില്ലിനെ കുറിച്ച് കർഷകരെ തെറ്റിധരിപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. കർഷകർക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും കർഷകരുടെ ഭൂമി സുരക്ഷിതമാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് പാസാക്കിയത്. കാർഷിക ബില്ലുകൾ കർഷകരെ സ്വയം പര്യാപ്തമാക്കും. എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.