റിയയുടെ വാട്സാപ് ചാറ്റുകളിൽ ശ്രുതിയുടെയും ജയയുടെയും പേരുകൾ; ദിഷയുടെ മരണത്തിൽ ദുരൂഹത നീക്കാൻ സിബിഐ
നടിയും കാമുകിയുമായ റിയ സുശാന്തിനു ലഹരി മരുന്നു നല്കിയതായി തെളിവുകള്‍ പുറത്ത് വന്നതോടെ മയക്കു മരുന്ന് കേസില്‍ റിയയും സഹോദരനും അറസ്റ്റിലായി. ഇപ്പോഴിതാ സുശാന്ത് സിങ്ങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്.
സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചതിനു ശേഷം സിബിഐയ്ക്കു കൈമാറും.
സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ നടന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ ചോദ്യം ചെയ്തേക്കും.ലഹരി ഇടപാടുമായി ബന്ധപ്പെട്ട റിയ ചക്രവർത്തിയുടെ വാട്സാപ് ചാറ്റുകളിൽ ശ്രുതിയുടെയും ജയയുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് എൻസിബി പറയുന്നത്.

