ലൈഫ് മിഷനിൽ കമ്മീഷൻ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ, പറഞ്ഞിട്ടില്ലെന്ന് സ്വപ്നയും; ചോദ്യം ചെയ്തതിൻറെ വിശദാംശങ്ങൾ പുറത്ത്
തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിൻറെ വിശദാംശങ്ങൾ പുറത്ത്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എൻഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.
ലൈഫ് മിഷനിൽ സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ മറുപടി നൽകി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുളള കൂടിക്കാഴ്ചകൾ വ്യക്തിപരമെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തിയിട്ടുണ്ട്.
ശിവശങ്കർ പറഞ്ഞ തീയതിയിലാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
വിമാനത്താവള സ്വർണക്കളളക്കടത്തുകേസിൽ സ്വപ്ന സുരേഷിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവസാന വട്ട ചോദ്യം ചെയ്യലുകൾക്കുശേഷം സ്വപ്നയെ ഉച്ചയോടെ എൻഐഎ കോടതിയിൽ ഹാജരാക്കും. സ്വപ്നയുടെ വാട്സ്ആപ്, ടെലഗ്രാം ചാറ്റുകളുടെ
അടിസ്ഥാനത്തിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ. ശിവശങ്കറിനെ ചോദ്യം ചെയ്തതിൻറെ വിശദാംശങ്ങളും എൻഐഎ ഇന്ന് കോടതിയിൽ അറിയിച്ചേക്കും.

