മുനമ്പം കൊലപാതകം : രണ്ട് പേർ കൂടി പിടിയിൽ
മുനമ്പം കൊലപാതകക്കേസിൽ രണ്ട് പേർ കൂടി പിടിയിലായി. ശരത്ത്, ജിബിൻ എന്നിവരാണ് പിടിയിലായത്. ശരത്തിന്റ കാമുകിയോട് കൊല്ലപ്പെട്ട പ്രണവ് മോശമായി പെരുമാറിയെന്ന് പ്രതികൾ പറയുന്നു. ആറ് മാസം മുൻപുണ്ടായ തർക്കവും കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകി.
നേരത്തെ കൊലപാതകക്കേസിൽ ഒരാൾ പിടിയിലായിരുന്നു. അമ്പാടി എന്ന 19 കാരനാണ് പിടിയിലായത്. പ്രതികൾക്കെതിരെ കാപ ചുമത്തുമെന്നും ആലുവ റൂറൽ എസ്.പി അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘമാണ്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കാർത്തിക്ക് കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡിൽ മുമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

