സി ആപ്റ്റിൽ എൻഐഎ തെളിവെടുപ്പ്; ഖുർആൻ കൊണ്ടുപോയ വാഹനവും പരിശോധിച്ചു
സി ആപ്റ്റിൽ എൻഐഎയുടെ തെളിവെടുപ്പ്. വട്ടിയൂർക്കാവിലെ സി ആഫ്റ്റ് ഓഫീസിൽ എൻഐഎ സംഘം രണ്ട് തവണയാണ് പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങൾ സി-ആപ്റ്റിലെ സ്റ്റോറിലാണ് സൂക്ഷിച്ചിരുന്നത്.
മന്ത്രി കെ ടി ജലീൽ നൽകിയ മൊഴിയിലും എൻഐഎ സംഘം വ്യക്തത വരുത്തി. ഖുർആൻ കൊണ്ടുപോയതടക്കം സിആപ്റ്റിലെ വാഹനങ്ങൾ എൻഐഎ ഉദ്യോഗസ്ഥർ പരിശോധിച്ചു. നേരത്തെ ഖുർആനുമായി പോയ വാഹനത്തിലെ ജിപിഎസ് പ്രവർത്തനരഹിതമായതായി കണ്ടെത്തിയിരുന്നു. അതേസമയം മന്ത്രി കെ ടി ജലീൽ നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് പരിശോധന നടത്തിയതെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ നടപടികൾ. കേസുമായി ബന്ധപ്പെട്ട് സി ആപ്റ്റ് മുൻ ഡയറക്ടറും നിലവിൽ എൽബിഎസ് ഡയറക്ടറുമായ എം അബ്ദുൾ റഹ്മാനെ എൻഐഎ ചോദ്യം ചെയ്തു. നന്ദാവനത്തെ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്. കോൺസുലേറ്റിൽ നിന്നുള്ള ഖുർആൻ പാർസൽ കൈകാര്യം ചെയ്ത വേളയിൽ എം അബ്ദുൾ റഹ്മാനായിരുന്നു സിആപ്റ്റ് ഡയറക്ടർ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടത്.

