• Breaking News

    പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം, ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടറിയിച്ച് ശ്രീധരന്‍

    Sreedharan expresses difficulty in reconstruction and acquisition of Palarivattom bridge , www.thekeralatimes.com

    പാലാരിവട്ടം പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഡി.എം.ആര്‍.സിയുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നതും, ജീവനക്കാരില്ലാത്തതുമാണ് പ്രശ്നമായി അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ഡി.എം.ആര്‍.സിയുടെ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും.

    പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. പാലം പുതുക്കി പണിയാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇ. ശ്രീധരനുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സംസാരിച്ചു.

    പാലം പണി ഏറ്റെടുക്കാന്‍ നിലവില്‍ ഡി.എം.ആര്‍.സി നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മന്ത്രിയെ ഇ. ശ്രീധരന്‍ ധരിപ്പിച്ചു. ഡി.എം.ആര്‍.സി കേരളത്തിലെ ഓഫീസ് പൂട്ടുന്നതും, ജീവനക്കാരെല്ലാം മടങ്ങിയതുമാണ് പ്രശ്നമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇ. ശ്രീധരൻ ഡിസംബറിൽ വിരമിക്കുകയും ചെയ്യും. എന്നാല്‍ ഇ. ശ്രീധരനെ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്.

    വരും ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും. സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് ഡല്‍ഹി ഓഫീസുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇ. ശ്രീധരന്‍ അറിയിച്ചു.