ഉമേഷ് വള്ളിക്കുന്നിൻറെ സസ്പെൻഷൻ; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്
സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സസ്പെൻറ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് ഐ.ജി തലത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച് അന്വേഷിക്കുക.
ഗായികയും ഉമേഷിൻെറ സുഹൃത്തുമായ ആതിരയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും അന്വേഷിക്കും. ആതിരയുടെ അമ്മ നൽകിയ പരാതിയിൽ മൊഴിയെടുക്കാനെത്തിയ സ്പെഷ്യൽബ്രാഞ്ച് അസി. കമീഷണർ ‘ബോഡിഷെയിമിങ്’ നടത്തിയതും അന്വേഷിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ആതിര പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോജിനെതിരെയാണ് പരാതി.
ആതിരയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആതിര ഐജിക്ക് പരാതി നല്‍കിയത്. ആതിരയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്.

