‘നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷക്കില്ല, സി.എച്ച് ആണ് മാതൃക’; പി. ജയരാജനെ പിന്തുണച്ച് എം.വി ജയരാജൻ
നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്ന സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.
നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ലെന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം. സി.എച്ച് കണാരൻ ആണ് ഇതിന് മാതൃകയെന്നും പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരനെന്നും എം. വി ജയരാൻ പറഞ്ഞു.
പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ലെന്ന പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം.വി ജയരാജന്റെ പ്രതികരണം. മക്കളുടെ അനധികൃത ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നായിരുന്നു പി ജയരാജൻ പറഞ്ഞത്.
നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ല. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയും പാർട്ടിക്കില്ല. ഇനി ആരുടേയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

