ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ കൈമാറുന്നതിൽ കാല താമസം; രജിസ്‌ട്രേഷൻ വകുപ്പിന് ഇ.ഡി വീണ്ടും കത്ത് നൽകിയേക്കും
ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ കൈമാറുന്നതിലെ കാലതാമസത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് അതൃപ്തി. രേഖകൾ ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പിന് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)വീണ്ടും കത്ത് നൽകിയേക്കും. രേഖകൾ ലഭിക്കാൻ വൈകുന്നത് കേസന്വേഷണ നടപടികൾ തടസപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 11നാണ് ഇ.ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയത്. എന്നാൽ, ആവശ്യമുന്നയിച്ച് 21 ദിവസം പിന്നിട്ടിട്ടും രജിസ്‌ട്രേഷൻ വകുപ്പ് രേഖകൾ നൽകിയില്ല. വിവരങ്ങൾ ശേഖരിക്കുന്നു എന്നാണ് രജിസ്‌ട്രേഷൻ വകുപ്പിന്റെ മറുപടി. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നാണ് ഇ.ഡിക്ക് വിവരങ്ങൾ നൽകേണ്ടത്. മിക്കയിടത്തും വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യമുണ്ടെന്നിരിക്കെ രേഖകൾ നൽകുന്നതിൽ നേരിടുന്ന കാലതാമസത്തിൽ അന്വേഷണ സംഘത്തിന് അതൃപ്തിയുണ്ട്.
അതേസമയം, നടപടികൾ വേഗത്തിലാക്കാൻ രജിസ്‌ട്രേഷൻ വകുപ്പിനോട് ഇ.ഡി വീണ്ടും ആവശ്യപ്പെടുമെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 54-ാം വകുപ്പ് പ്രകാരമാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

