• Breaking News

    ഇന്ത്യയിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു : എൻഐഎ

    The NIA had planned to set up an IS province in India , www.thekeralatimes.com

    രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്തയിൽ സ്ഥാപിക്കാൻ ഐഎസ്‌ഐഎസ് ശ്രമിച്ചതായി എൻഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങൾ കേന്ദ്രികരിച്ച് പ്രവിശ്യ സ്ഥാപിക്കാൻ ഐഎസ്‌ഐഎസ് ശ്രമിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു ഇതിനായുള്ള ശ്രമം നടന്നത്. ഐഎസ്‌ഐഎസിന്റെ ഉപവിഭാഗമായ അൽഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേർക്കെതിരായ കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 

    2019 ഡിസംബറിൽ അറസ്റ്റിലായ 17 ഭീകരർക്കെതിരായി സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ ഐഎസിന്റെ രാജ്യത്തെ ആദ്യ പ്രവിശ്യാ സ്ഥാപന മോഹം തകർത്തത് വിവരിക്കുന്നു. ബംഗലൂരുവിൽ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരിൽ നിന്നുള്ള കാജാമൊയ്ദീൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പദ്ധതി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങൾ കേന്ദികരിച്ച് താവളം ഒരുക്കി രാജ്യത്തിനെതിരായി പോരാടാനായിരുന്നു ശ്രമം. വീരപ്പൻ കാട്ടിൽ വർഷങ്ങളോളം കഴിഞ്ഞ രീതിയിൽ ഭീകര താവളം സംഘടിപ്പിക്കാനായിരുന്നു നീക്കം.

    കർണാടകയിലെ ശിവസമുദ്ര മേഖലയിലെ കാട്ടിലെത്തി പാഷ നാല് ഭീകരർക്ക് ഒപ്പം ഭീകര താവളത്തിനായുള്ള സ്ഥലം നിർണയിച്ചിരുന്നു. സ്‌ഫോടകവസ്തുക്കളും ടെന്റ് നിർമിക്കാനുള്ള വസ്തുക്കളും സംഘം സംഭരിച്ചിരുന്നതായും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. കുടക്, കോളാർ, ചിറ്റൂർ എന്ന മേഖലകളിലും സംഘം തവളം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. മത നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരേയും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനും അതിന്റെ മറവിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനുമായിരുന്നു പദ്ധതി.

    ഹൈന്ദവ മുസ്ലിം സംഘടനകൾക്ക് ഇടയിൽ സംഘർഷം ഉണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങളും ഇവർ തയാറാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളെ ബന്ധിയാക്കി പണത്തിനായി വിലപേശാനും തീരുമാനിച്ചിരുന്നതായും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.