• Breaking News

    ലൈഫ് മിഷൻ കേസിൽ വാദം പൂർത്തിയായി; വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ

    Argument completed in Life Mission case; The CBI said there was a big conspiracy , www.thekeralatimes.com

    ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എം ശിവശങ്കർ, സ്വർണക്കടത്ത് പ്രതികൾ, യൂണിടാക് എന്നിവർ ചേർന്ന് ലൈഫ് മിഷനെ അട്ടിമറിച്ചു. ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും സിബിഐ വാദിച്ചു. കോടതി, കേസ് വിധി പറയാനായി മാറ്റി.

    സിബിഐ കേസ് ഡയറി ഹാജരാക്കിയിരുന്നു. സീൽഡ് കവറിലാണ് ഹാജരാക്കിയത്. എഫ്സിആർഎ നിലനിൽക്കില്ല എന്ന സർക്കാർ വാദത്തെ സിബിഐ എതിർത്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഒരു പക്ഷേ സാക്ഷികളായേക്കാമെന്നും സിബിഐ പറഞ്ഞു. അതിന് അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ പ്രതികളാകും. എന്നാൽ യുവി ജോസിനെ കുറ്റക്കാരനായി ആരോപിക്കുന്നില്ല. സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ലെന്നും സിബിഐ പറഞ്ഞു.

    അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്നായിരുന്നു സർക്കാരിൻ്റെ വാദം. ലൈഫ് മിഷൻ ഇടപാടിൽ ബന്ധമില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നും സർക്കാർ പറഞ്ഞു. യുണീടാകിന് റെഡ്ക്രസന്റ് നേരിട്ടാണ് പണം നൽകിയത്. സർക്കാരിന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. പ്രളയ ബാധിതർക്കുള്ള ഭവന പദ്ധതിക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയുണ്ടാക്കിയതെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.

    സിബിഐയുടെ എഫ്ഐആറിൽ വൈരുദ്ധ്യങ്ങളുണ്ട്. സർക്കാർ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ല. എഫ്സിആർഎ ചട്ടത്തിന്റെ പരിധിയിൽ ഈ ഇടപാട് വരുന്നില്ല. ഈ ചട്ടത്തിന്റെ ഉദ്ദേശം തന്നെ മറ്റൊന്നാണെന്നും സർക്കാർ പറഞ്ഞു. ഇത് കള്ളപ്പണം വെളുപ്പിക്കലോ, ഹവാലായോ അല്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.