ഓഫീസ് മന്ദിരം ജപ്തി ചെയ്ത നടപടി; പുനഃപരിശോധനാ ഹർജി നൽകാൻ കൊച്ചി നഗരസഭ
കൊച്ചി മറൈൻ ഡ്രൈവിലെ നിർമാണത്തിലിരിക്കുന്ന ഓഫീസ് മന്ദിരം ജപ്തി ചെയ്ത കോടതി നടപടിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ നഗരസഭ. കൊച്ചി രാജകുടുംബത്തിന് സ്ഥലം ഏറ്റെടുത്ത് നൽകിയതിൽ പ്രതിഫലം കുറഞ്ഞതിനെ തുടർന്നാണ് ഓഫീസ് മന്ദിരം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. കേസ് ഈ മാസം 14-ാം തീയതി എറണാകുളം സബ് കോടതി വീണ്ടും പരിഗണിക്കും.
കൊച്ചി രാജകുടുംബത്തിലെ 720 അംഗങ്ങൾ ഉൾപ്പെടുന്ന പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് നിർമാണം പുരോഗമിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് ജപ്തി നോട്ടീസ് പതിച്ചത്. 1987ലാണ് എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഒരേക്കർ 28 സെന്റ് സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പാലസിന് സെന്റിന് 20,700 രൂപ ഇനത്തിൽ 1.76കോടി രൂപ ആദ്യ ഗഡുവായി നഗരസഭ കൈമാറിയത്. എന്നാൽ, ഈ വില പോരെന്ന പരാതിയുമായി പാലസ് അഡ്മിസ്‌ട്രേഷൻ ബോർഡ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2011ൽ സെന്റിന് 74,868 രൂപ പുതുക്കി നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിട്ടു. 9 വർഷമായിട്ടും ഉത്തരവ് നടപ്പായില്ലെന്നു മാത്രമല്ല പാലസിന് കുടിശിക ഇനത്തിൽ 3.31കോടി രൂപ നൽകാനുമുണ്ട്. ഇതേ തുടർന്നാണ് പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡ് ഉത്തരവ് നടപ്പിലാക്കാൻ സബ് കോടതിയെ സമീപിച്ചത്.
കോർപ്പറേഷന് വേണ്ടി അഭിഭാഷകർ ആരും കേസിൽ ഹാജരാകാത്തതിനാലും കേസിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകൾ സംഭവിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് കുടിശിക ഈടാക്കാൻ പുതിയ ഓഫീസ് മന്ദിരവും സ്ഥലവും, ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

