ചൈനീസ് സമ്മർദത്തിന് വഴങ്ങി പാകിസ്താൻ; ഗിൽജിത് ബാൽടിസ്താന്റെ സ്വയംഭരണാധികാരം റദ്ദാക്കി പ്രവിശ്യയാക്കും
ചൈനീസ് സമ്മർദ്ദത്തിന് വഴങ്ങി പാകിസ്താൻ. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗിൽജിത് ബാൽടിസ്താൻ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു. ഗിൽജിത് ബാൽടിസ്താൻ പ്രദേശത്തെ പാകിസ്താന്റ മറ്റൊരു പ്രവിശ്യയാക്കി മാറ്റാനാണ് തീരുമാനം. പാക് അധീന കശ്മീരിന്റെയും ഗിൽജിത് ബാൾട്ടിസ്താന്റെയും ചുമതലയുള്ള അലി അമിൻ ഗന്ദാപുർ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മേഖലയിൽ സന്ദർശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
എന്നാൽ, ഗിൽജിത്- ബാൾട്ടിസ്താൻ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സർക്കാർ ഏജൻസികൾ എന്നിവയെകൂടി പരിഗണിച്ചു മാത്രമേ നിയമപരമായി നടപ്പാക്കാൻ പാകിസ്താന് കഴിയു.
1949-ൽ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയർ ക്രൈം റെഗുലേഷൻ പ്രകാരമായിരുന്നു പാകിസ്താൻ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. എന്നാൽ, പല വർഷങ്ങളിലായുണ്ടായ നിയമമാറ്റങ്ങൾക്കൊടുവിൽ 2018ൽ ഗിൽജിത് ബാൾടിസ്താൻ ഓർഡർ കൊണ്ടുവന്നു. 2019ൽ ഇത് വീണ്ടും പരിഷ്‌കരിച്ച് വീണ്ടും പുതിയൊരു നിയമം കൊണ്ടുവരാൻ പാകിസ്താൻ ശ്രമിച്ചിരുന്നു. പ്രദേശത്തെ നിയമങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പമാണ് നിയമമാറ്റത്തിലൂടെ എടുത്തു കാട്ടുന്നത്.
നിലവിൽ ചൈനീസ് നിക്ഷേപം വലിയ തോതിലുള്ള പ്രദേശത്ത് ചൈന-പാകിസ്താൻ സാമ്പത്തിക ഇനാഴി ഗിൽജിത്- ബാൾടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിയ്‌ക്കെതിരെ പ്രാദേശിക എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ
പാക് സർക്കാറിന് പൂർണ സ്വാതന്ത്ര്യം വേണമെന്ന ചൈനയുടെ സമ്മർദ്ദമാണ് ഗിൽജിത്- ബാൾടിസ്താനെ പാക് പ്രവിശ്യയാക്കി മാറ്റുന്നതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

