• Breaking News

    ക്ഷേത്ര പൂജാരിയെ പെട്രോള്‍ ഒഴിച്ച്‌ പച്ചയ്ക്ക് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം ;രാഹുല്‍ ഉടന്‍ രാജസ്ഥാന്‍ സന്ദര്‍ശിക്കണമെന്നു ബിജെപി

    BJP urges Rahul to visit Rajasthan soon over protest over burning of temple priest , www.thekeralatimes.com

    ജയ്പൂര്‍:
    രാജസ്ഥാനില്‍ ക്ഷേത്രത്തിന്റെ ഭൂമി കൈയേറ്റത്തെ ചെറുത്ത പൂജാരിയെ ജീവനോടെ ചുട്ടു കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 177 കിലോമീറ്റര്‍ ദൂരത്തുള്ള കരവഌ ജില്ലയിലാണ് സംഭവം. ജില്ലയിലെ ഒരു ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പൂജാരിയായ ബാബുലാല്‍ വൈഷ്ണവിനെയാണ് ക്രൂരമായി വധിച്ചത്.

    ആറോളം പേര്‍ അടങ്ങുന്ന സംഘമാണ് തന്നെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതെന്ന് കൊല്ലപ്പെട്ട പൂജാരി ബാബു ലാല്‍ മരണ മൊഴിയായി പോലീസിനോട് പറയുകയായിരുന്നു. സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്തു ഉയരുന്നത്. രാജ്യത്തെ എല്ലാ സംഭവത്തിലും ഇടപെടുന്ന രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ ഉടനെത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയെ മതമൗലികവാദികള്‍ തീകൊളുത്തിക്കൊന്ന സംഭവത്തിലാണ് ബി.ജെ.പി നേതാവ് രാജ്യവർദ്ധൻ റാത്തോഡിന്റെ പ്രതികരണം.

    രാജ്യത്തെ ക്രിമിനില്‍ കേസ്സുകളുടെ എണ്ണത്തില്‍ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി അതൊന്നും കാണുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നത് നിര്‍ത്തി കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും കാണാന്‍ ശ്രമിക്കണമെന്നും റാത്തോഡ് പറഞ്ഞു.രാജസ്ഥാനില്‍ കുട്ടികളും സ്ത്രീകളും എന്തിന് പൂജാരിമാര്‍ പോലും സുരക്ഷിതരല്ലെന്നതാണ്  സംഭവം തെളിയിക്കുന്നത്.

    കരൗലി ജില്ലയിലെ ബുക്ക്‌ന ഗ്രാമത്തിലെ സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായും രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു.രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് 5.2 ഏക്കറോളം ഭൂമി സ്വന്തമായി ഉണ്ട്. പ്രദേശത്തെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച്‌ ക്ഷേത്ര പൂജാരിയാണ് സ്വത്തു വകകളില്‍ നിന്നുള്ള ആദായങ്ങളെടുക്കുന്നത്. പകരം പൂജാദി കര്‍മങ്ങള്‍ പൂര്‍ണമായും പൂജാരി നിര്‍വഹിക്കണം.

    ക്ഷേത്രം പൂജാരിക്ക് താമസിക്കുന്നതിനായി കെട്ടിടം നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ബാബു ലാല്‍ മണ്ണുമാന്തി ഉപയോഗിച്ച്‌ കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം നികത്താന്‍ ആരംഭിച്ചു. ഇതോടെ ചിലര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി . നികത്തിയ ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ടാണ് അവര്‍ എതിര്‍ത്തത്. തര്‍ക്കം ആരംഭിച്ചതോടെ ഗ്രാമത്തിലെ പൗരപ്രമുഖര്‍ ഇടപെട്ട് ക്ഷേത്ര ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തി പൂജാരിക്ക് നല്‍കാന്‍ ധാരണയായി.

    എന്നാല്‍ ഇത് പരിഗണിക്കാതെ ക്ഷേത്ര ഭൂമിയില്‍ എത്തിയ ആറംഗ സംഘം സ്ഥലത്ത് കുടിലുകള്‍ കെട്ടി. ഇത് ചോദ്യം ചെയ്തതിനാണ് ക്ഷേത്രം പൂജാരി ബാബുലാലിനെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.