കൊവിഡ് വാക്സിൻ; വ്യാജ പ്രചാരണം നടത്തുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ്
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങളാണ് ഇതിന് ആധാരമായി എടുക്കുക. ഈ വിവരങ്ങൾക്ക് വിരുദ്ധമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.
വാക്‌സിൻ ജനങ്ങളെ കൊല്ലും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ വ്യാജ പ്രചാരണങ്ങൾ വ്യാപകമായി യൂട്യൂബിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന വിഡിയോകളെല്ലാം നിരോധിക്കും. കൊവിഡ് വന്നു പോയാൽ പ്രശ്നമില്ലെന്നും വൈറസ് ബാധിച്ചാൽ ചികിത്സ തേടേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വിഡിയോകളും നീക്കം ചെയ്യും. ഒപ്പം അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ പ്രചരിപ്പിക്കുന്ന വിഡിയോകളും പുറത്താവും. കൊവിഡ് വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ മുൻപ് തന്നെ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇതിനൊപ്പമാണ് പുതിയ അറിയിപ്പ്.

