• Breaking News

    ട്രഷറി തട്ടിപ്പ്: പ്രതി എംആര്‍ ബിജുലാലിന് ജാമ്യം; പോലീസ് വീഴ്ചയെന്ന് ആരോപണം

    Treasury scam: MR Bijulal granted bail; Alleged police misconduct , www.thekeralatimes.com

    തിരുവനന്തപുരം:
    സംസ്ഥാന ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം.ആര്‍. ബിജുലാലിന് ജാമ്യം. എന്നാൽ പ്രതിയ്ക്ക് ജാമ്യം നൽകിയതിൽ പോലീസ് വീഴ്ചയാണെന്ന ആരോപണങ്ങൾ ഉയരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനു കഴിയാതായതോടെ തൊണ്ണൂറാം ദിവസമായ ഇന്നലെ വഞ്ചിയൂര്‍ ട്രഷറി മുന്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിന് മജിസ്ട്രേട്ട് കോടതി സ്വാഭാവിക ജാമ്യം നല്‍കിയിരിക്കുന്നത്.

    എന്നാൽ തട്ടിപ്പിന്റെ ആഴവും ഗൗരവവും കണക്കിലെടുത്ത് മജിസ്ട്രേട്ട് കോടതി ഒരു വട്ടവും ജില്ലാ കോടതി 3 തവണയും ബിജുലാലിന്റെ ജാമ്യം തള്ളുകയുണ്ടായി. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ 2.73 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ ഓഗസ്റ്റ് 5നു കീഴടങ്ങാനെത്തിയ ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയുകയുണ്ടായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തുമില്ല.

    നിലവിൽ വഞ്ചിയൂര്‍ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇതിനിടെ ബിജുലാലിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടെങ്കിലും അതു പ്രതി ഉടന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണു സൂചന ലഭിച്ചത്. ശാസ്ത്രീയമായ അന്വേഷണം ആഴത്തില്‍ നടത്താനുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഇന്നലെ സമര്‍പ്പിക്കുകയുണ്ടായി.

    അതേസമയം, ക്രിമിനല്‍ നടപടിക്രമം 167(2) പ്രകാരം സ്വാഭാവിക ജാമ്യത്തിനു പ്രതിക്ക് അവകാശമുണ്ടെന്നും കോവിഡ് കാരണമായാല്‍ പോലും ഇതു നിഷേധിക്കരുതെന്ന സുപ്രീംകോടതി വിധി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും പ്രതിക്കുവേണ്ടി അഡ്വ. പൂന്തുറ സോമന്‍ വാദിക്കുകയുണ്ടായത്. ഇത് അംഗീകരിച്ച്‌ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ തന്നെ വീഴ്ചയാണ് രണ്ടേമുക്കാല്‍ കോടിയുടെ തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

    എന്നാല്‍ ഇതു കാരണം ട്രഷറി വകുപ്പിലെ ഒട്ടേറെപ്പേരെ കേസിന്റെ ഭാഗമാക്കേണ്ടി വരും. ഇതാണ് അന്വേഷണം ഇഴയുന്നതിനു മുഖ്യ കാരണം. ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പൊലീസിനു ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കുന്നതിനായി ലാബില്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച്‌ താല്‍ക്കാലിക ജീവനക്കാരെ കോടികള്‍ മുടക്കി നിയമിച്ചെങ്കിലും കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പോലും ഇതാണ് അവസ്ഥ.