• Breaking News

    ‘ആത്മഹത്യയുടെ വക്കില്‍ നിന്ന് എന്നെ രക്ഷിച്ചത് ചോറ്റാനിക്കരയമ്മ’; ക്ഷേത്രത്തിനായി 526 കോടി രൂപ സംഭാവന സമർപ്പിച്ച് ബാംഗ്ലൂരില്‍ നിന്നുള്ള ഭക്തന്‍

    ‘Chottanikkarayamma saved me from the brink of suicide’; A devotee from Bangalore donated Rs 526 crore for the temple , www.thekeralatimes.com

    കൊച്ചി:
    പ്രസിദ്ധമായ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന്‍റെ നവീകരണത്തിന് 526 കോടി രൂപ സംഭാവന ചെയ്ത് ബാംഗ്ലൂരില്‍ നിന്നുള്ള ഭക്തന്‍. ബെംഗളൂരു ആസ്ഥാനമായ പ്രമുഖ വ്യവസായ സ്ഥാപന ഉടമ ഗണശ്രാവണാണ് ക്ഷേത്ര നവീകരണത്തിന് പണം സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോര്‍ഡ്. കോടികള്‍ വാഗ്ദാനം ചെയ്ത് ഭക്തന്‍ എത്തിയപ്പോള്‍ ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

    ദേവസ്വം ബോര്‍ഡ് ഇക്കാര്യം സർക്കാരുമായി ചര്‍ച്ചചെയ്തിരുന്നു. 5 വര്‍ഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ബി.ആര്‍.അജിത് അസോസിയേറ്റ്സാണു പദ്ധതി രൂപകല്‍പന ചെയ്യുന്നത്. 18 പ്രോജക്ടായി തിരിച്ചാണു നിര്‍മാണം നടത്തുക.ഒന്നാം ഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 8 പദ്ധതികള്‍ക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ 10 പദ്ധതികള്‍ക്കായി 276 കോടിയുടെയും പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

    ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം, പൂരപ്പറമ്പ് നവീകരണം, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, അന്നദാനമണ്ഡപം, സദ്യാലയം, കല്ല്യാണമണ്ഡപം എന്നിവയുടെ നിര്‍മാണം, നവരാത്രി മണ്ഡപത്തിന്റെ നവീകരണം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    രണ്ടാം ഘട്ടത്തില്‍ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിര്‍മാണം, ടെംപിള്‍ സിറ്റി നവീകരണം തുടങ്ങി പത്ത് പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നില്‍ക്കുമ്പോള്‍ ചോറ്റാനിക്കര അമ്മയില്‍ അഭയം തേടുകയും ഇതിനു പിന്നാലെ ബിസിനസ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിനായി പണം സംഭാവന ചെയ്യുന്നതെന്ന് ഗണശ്രാവണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

    എല്ലാ മാസവും പൗര്‍ണമി നാളില്‍ ദര്‍ശനത്തിനെത്തുന്ന കമ്പനി ഉടമ ഗണ ശ്രാവണ്‍ കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചു ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്.