സീറ്റ് വിഭജന തർക്കം: മലപ്പുറത്ത് സംഘര്‍ഷത്തിൽ സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
മലപ്പുറം ജില്ലയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. പൊന്നാനി വെളിയങ്കോട് സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് സിപിഐ പ്രവർത്തകനായ ബാലൻ ചെറോമലിന് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയാരിന്നുവെന്ന് പരിക്കേറ്റ ബാലന്‍ പറഞ്ഞു. മേഖലയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
വെളിയംകോട് കോതമുക്കിൽ സി.പി.എം-സി.പി.ഐ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതുമായുള്ള തര്‍ക്കമാണ് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണ പദ്ധതിയോടെ സംഘടിച്ചെത്തിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സി.പി.ഐ പ്രാദേശിക നേതാവ് ബാലന്‍ പറഞ്ഞു.
ആക്രമണത്തില്‍ തലക്ക് പിറകിലാണ് ബാലന്‍ ചെറോമലിന് പരിക്കേറ്റത്. മേഖലയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞിരുന്നു. പൊന്നാനിയിലും വെളിംയംകോടും 2015 ല്‍ നല്‍കിയ അത്രയും സീറ്റുകള്‍ ഇത്തവണ സി.പി.ഐക്ക് നല്‍കാനാവില്ലെന്നാണ് സി.പി.എം നിലപാട്. മേഖലയില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ വിട്ട് സി.പി.എമ്മിലെത്തിയെന്നാണ് ഇതിന് മാനദണ്ഡമായി സി.പി.എം പറയുന്നത്. ഈ ഫോര്‍മുല അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐയും നിലപാട് എടുത്തു. പൊന്നാനിയിലും വെളിയംകോടും ഒറ്റക്ക് മത്സരിക്കാനാണ് നിലവില്‍ ഇരു പാര്‍ട്ടികളുടെയും തീരുമാനം.

