• Breaking News

    സ്പീക്കര്‍ക്കെതിരെ വീണ്ടും അവിശ്വാസത്തിന് നോട്ടീസ് കൊടുക്കേണ്ട സാഹചര്യമാണ്: രമേശ് ചെന്നിത്തല

    Ramesh Chennithala: No need to issue another no - confidence notice against the Speaker , www.thekeralatimes.com

    പാർലമെന്ററി രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ഭരണഘടനാ പദവിയിലിരുന്നുകൊണ്ട്  തരം താണ രാഷ്ട്രീയം കളിക്കുന്ന രീതി  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം മൂന്നാം തീയതി മാത്രമാണ്  ജയിംസ് മാത്യു എം.എല്‍.എ, ലൈഫ് മിഷൻ കേസിലെ  എൻഫോഴ്സ്മെന്റ്  അന്വേഷണം സഭാഗംങ്ങളുടെ അവകാശങ്ങളുടെ  ലംഘനമാണ് എന്ന വിചിത്രമായ പരാതി നൽകുന്നത്. സ്പീക്കര്‍ ഒരു നിമിഷം പോലും കളയാതെ അത് പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയ്ക്ക് റഫര്‍ ചെയ്യുന്നു. 11ന് നിശ്ചയിച്ചിരുന്ന കമ്മിറ്റി അഞ്ചാം തീയതിയിലേക്ക് മാറ്റി  പരാതി പരിഗണിച്ചു.  അനാവശ്യവും, ദുരൂഹവുമായ  തിടുക്കമാണ് ഇക്കാര്യത്തില്‍ സ്പീക്കർ കാണിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

    രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

    പാർലമെന്ററി രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ഭരണഘടനാ പദവിയിലിരുന്നുകൊണ്ട്  തരം താണ രാഷ്ട്രീയം കളിക്കുന്ന രീതി  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അവസാനിപ്പിക്കണം. താനിരിക്കുന്ന പദവിയുടെ അന്തസ്സ്  കളഞ്ഞു കുളിച്ച് രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിന്റെ സ്പീക്കർ. ഈ മാസം മൂന്നാം തീയതി മാത്രമാണ്  ജയിംസ് മാത്യു എം.എല്‍.എ, ലൈഫ് മിഷൻ കേസിലെ  എൻഫോഴ്സ്മെന്റ്  അന്വേഷണം സഭാഗംങ്ങളുടെ അവകാശങ്ങളുടെ  ലംഘനമാണ് എന്ന വിചിത്രമായ പരാതി നൽകുന്നത്. സ്പീക്കര്‍ ഒരു നിമിഷം പോലും കളയാതെ അത് പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയ്ക്ക് റഫര്‍ ചെയ്യുന്നു. 11ന് നിശ്ചയിച്ചിരുന്ന കമ്മിറ്റി അഞ്ചാം തീയതിയിലേക്ക് മാറ്റി  പരാതി പരിഗണിച്ചു.  അനാവശ്യവും, ദുരൂഹവുമായ  തിടുക്കമാണ് ഇക്കാര്യത്തില്‍ സ്പീക്കർ കാണിച്ചത്.  സംസ്ഥാന നിയമസഭയുടെ അധ്യക്ഷൻ എന്ന പദവിയിലിരിക്കുന്ന  അദ്ദേഹം, യഥാര്‍ത്ഥത്തില്‍ അഴിമതി ആരോപണങ്ങൾ നിഷ്പക്ഷമായി  അന്വേഷിക്കപ്പെടണമെന്ന നിലപാടായിരുന്നു കൈക്കൊള്ളേണ്ടിയിരുന്നത്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയം  ആരോപണ വിധേയൻ കൂടിയാണ് സ്പീക്കർ. അതുകൊണ്ട് തന്നെ  അദ്ദേഹം ഇക്കാര്യത്തിൽ  രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഈ നില തുടർന്നാൽ സ്പീക്കര്‍ക്കെതിരെ വീണ്ടും അവിശ്വാസത്തിന് നോട്ടീസ് കൊടുക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

    കെ.സി. ജോസഫ് എം.എല്‍.എ. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ഒരു പ്രിവിലേജ് നോട്ടീസ് കൊടുത്തിട്ട് ഏകദേശം ഒന്‍പത് മാസമായി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ വിമര്‍ശിച്ചു  കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ്  നടത്തിയ പ്രസ്താവന സഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചു കെ.സി. ജോസഫ് നോട്ടീസ് കൊടുത്തത്. എന്നാൽ  അക്കാര്യത്തില്‍ ഇതുവരെ  അനങ്ങാതിരുന്ന സ്‌പീക്കറാണ് അഴിമതി അന്വേഷണം മുടക്കാൻ സഭയുടെ അധികാരം ദുർവിനിയോഗം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നടപടി ശരിയായില്ല എന്ന് ചൂണ്ടികാണിച്ചു  ഇന്നലെ തന്നെ  സ്പീക്കര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്.