രാത്രി നടത്തത്തിന് ഇറങ്ങിയ സ്ത്രീകളെ ശല്യപ്പെടുത്തിയ 2 പേർക്കെതിരെ കേസ്, ഇനി ആവർത്തിച്ചാൽ ഫോട്ടോ സഹിതം പുറത്ത് വിടും
തിരുവനന്തപുരം: ഡിസംബർ 29 ന് സംസ്ഥാന ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘പൊതുയിടം എന്റേതും എന്ന പേരിൽ പരിപാടി സംഘടിപ്പിടിച്ച വൻ വിജയം. നിർഭയമായി അർദ്ധരാത്രിയിൽ സഞ്ചരിച്ചപ്പോൾ അവർക്ക് പിന്തുണയുമായി പുരുഷമാരും വിവിധ യുവജന സംഘടനകളും രംഗത്തെത്തി. രാത്രി നടത്തം വിജയമാക്കിയ എല്ലാപേരെയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചു. 250 ഓളം സ്ഥലങ്ങളിലായി 8000 ത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കെടുത്തത്. രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേര്‍ മാത്രമാണ്. അതില്‍ തന്നെ കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തില്‍ മാത്രം.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അകലം പാലിച്ച് നടന്നു പോയ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയ്യിലുണ്ടായിരുന്ന വിസില്‍ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാസര്‍ഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പോലീസിലേല്‍പ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസര്‍ഗോഡ് ഒരാള്‍ കാറില്‍ ചേസ് ചെയ്യുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്. മാര്‍ച്ച് 8 വരെ തുടര്‍ച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കുന്നതാണ്. അടുത്തഘട്ടത്തില്‍ ഇപ്രകാരം സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടുന്നതാണ്.

