തീവ്ര വാദികൾ തോക്കു ചൂണ്ടുമ്പോൾ കൈയിലുള്ള ലാത്തി കൊണ്ട് എന്തു ചെയ്യാനാണ്? വിമർശനവുമായി കളിയിക്കാവിളയിൽ കൊല്ലപ്പെട്ട എ എസ് ഐയുടെ മകൾ
കളിയിക്കാവിള: തമിഴ് നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കളിയിക്കാവിളയിൽ കൊല്ലപ്പെട്ട എ എസ് ഐ വിൽസന്റെ മകൾ. നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വിൽസന്റെ മകൾ റിനിജ പറഞ്ഞു.
നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന വേളയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ തനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല- റിനിജ പറഞ്ഞു. ചെക്ക്പോസ്റ്റിൽ രണ്ട് പൊലീസുകാർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഈ അവസ്ഥ ഇനി ഒരു കുടുംബത്തിനും ഉണ്ടാകരുതെന്നും റിനിജ പറയുന്നു. വിൽസന് യാതൊരു വിധ ഭീഷണിയും ആരിൽ നിന്നും ഉണ്ടായിരുന്നില്ലെന്നും മകൾ അറിയിച്ചു.
‘തീവ്ര വാദികൾ തോക്കു ചൂണ്ടുമ്പോൾ കൈയിലുള്ള ലാത്തി കൊണ്ട് എന്തു ചെയ്യാനാണ്?’ ഈ സംഭവം ഉണ്ടായതിനു ശേഷം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായ ഒരു ചോദ്യമാണിത്. സർക്കാരും പൊലീസും ഇത് വളരെ ഗൗരവകരമായാണ് കാണുന്നത്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിൽസൻ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്.
അതേസമയം എഎസ്ഐയുടെ കൊലപാതകത്തില്‍ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തമിഴ്‌നാട് അന്വേഷണ സംഘം വിതുരയിലെത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്‌തലിയെ തേടിയാണ് സംഘം വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഒരു മണിയോടെ വിതുരയിലെത്തിയത്. കലുങ്ക് ജങ്‌ഷനിലെ കടമുറിയില്‍ രണ്ടു മാസം മുമ്പ് ഐടെക് എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍സ്‌ഥാപനം തുറന്നിരുന്നു.

