അഞ്ച് വിമര്‍ശകരെ താങ്കള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം; ടെലിവിഷനിലൂടെ സംവാദത്തിന് തയ്യാറാകൂ; മോദിയോട് ചിദംബരം
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ മുന്നില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിമര്‍ശകരോട് സംസാരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പൗരത്വ ഭേഗതിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ തിരഞ്ഞെടുത്ത് മോദി തന്നെ ഒരു സംവാദത്തിന് തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
”മോദി തന്റെ അഞ്ച് വിമര്‍ശകരെ തെരഞ്ഞെടുത്ത് സി.എ.എയെക്കുറിച്ച് ടെലിവിഷനിലൂടെ ഒരു ചോദ്യോത്തര പരിപാടിക്ക് തയ്യാറാകണം. സി.എ.എയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകും. പ്രധാനമന്ത്രി പറയുന്നത് സി.എ.എ ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ പൗരത്വം എടുത്തുകളയുന്നതല്ലെന്നുമാണ്.
നമ്മളില്‍ പലരും കരുതുന്നത് സി.എ.എ എന്നാല്‍ എന്‍.പി.ആറിന്റേയും എന്‍.ആര്‍.സിയുടേയും സംയോജനമാണ് എന്നാണ്. നിരവധി ആളുകളെ പൗരത്വം ഇല്ലാതാക്കുന്നതാണ് ഇതെന്നുമാണ്. മാത്രമല്ല പൗരത്വമില്ലാത്തവരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വിശദീകരിച്ചതുമാണ്.
പ്രധാനമന്ത്രി ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകളില്‍ മാത്രം സംസാരിക്കുകയും ചോദ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങള്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നു, മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നു,” ചിദംബരം ട്വിറ്റില്‍ പറഞ്ഞു.

