• Breaking News

    സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി, ഇതോടെ ഏറ്റവും ശക്തമായ കേസായി മാറിയെന്ന് പോലീസ്

    Police have found a trace of cyanide in Sili's body, making it the most powerful case,www.thekeralatimes.com


    വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസിന്റെ വാദങ്ങള്‍ക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഒരു സാമ്പിള്‍കൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലികേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍കിട്ടിയതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു.കൂടത്തായി കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയില്‍.

    സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ആല്‍ഫൈന്‍, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി പുറത്തുവരാനുളളത്.

    താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച്‌ മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച്‌ ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍നല്‍കി. ഇവ നല്‍കുന്നതുകണ്ട സാക്ഷികളും നേരത്തേ സയനൈഡ് നല്‍കി വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം ഈ കേസിലുണ്ട്.കൂടത്തായി കൊലക്കേസുകളില്‍ റോയ്‌ തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുളളൂ.

    മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉളളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉളളില്‍ ചെന്നാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍, സിലി, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങള്‍ ശേഖരിച്ചതും. ഇവയില്‍ ആദ്യത്തെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.