തിരുവനന്തപുരത്ത് പ്രവാസിയുടെ 40 പവന്‍ സ്വർണ്ണം മോഷണം പോയി; പ്രതിയുടെ ഭാര്യാപിതാവിന്‍റെ കുഴിമാടത്തിൽ നിന്ന് 40 പവനും പോലീസ് കണ്ടെടുത്തു
തിരുവനന്തപുരം: പ്രവാസിയുടെ വീട്ടിൽ നിന്ന് മോഷണംപോയ സ്വർണ്ണം കുഴിമാടത്തിൽ നിന്ന് കണ്ടെത്തി കടയ്ക്കാവൂർ പൊലീസ്. കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്‍റെ വീട്ടിൽ നിന്നും മോഷണം പോയ 40 പവനിലധികം സ്വർണാഭരണങ്ങളാണ് കുഴിമാടം മാന്തി കണ്ടെത്തിയത്.
കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിന്‍റെ കടയ്ക്കാവൂർ, കവലയൂർ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നാണ് മോഷണമുതലുകൾ കണ്ടെത്തിയത്.
കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളാണ് തൊണ്ടിമുതല്‍ കണ്ടെത്താന്‍ സഹായമായത്. പുരയിടത്തിൽ കുഴിച്ചിട്ടെന്ന രതീഷിന്‍റെ മൊഴിയെ തുടര്‍ന്ന് പൊലീസ് സംശയം ഉള്ള സ്ഥലങ്ങൾ കിളച്ച് നോക്കുകയായിരുന്നു. അത് പ്രകാരം മണ്ണിളകി കിടന്ന കുഴിമാടം കൂടി നോക്കിയതിലൂടെയാണ് സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായത്.
നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ രതീഷ് കിളിമാനൂരിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്, കടയ്ക്കൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 500 പവനിലതികം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസ്, തുടങ്ങി ഒട്ടനവധി പിടിച്ചുപറി കവർച്ചാ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട്, തേമ്പാമൂട് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.