• Breaking News

    കൊറോണ: ജപ്പാന്‍, ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ യാത്രാവിലക്ക്

    Japan, South Korean expatriates travel to India,www.thekeralatimes.com

    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജപ്പാന്‍, ദക്ഷിണകൊറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഭാഗികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ‘വിസ ഓണ്‍ അറൈവല്‍’ സേവനത്തിനാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയത്

    ദക്ഷിണകൊറിയയില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതുവരെ 2022 പേര്‍ക്ക് ദക്ഷിണ കൊറിയയില്‍ വൈറസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം പുതുതായി 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ മരിച്ചു.

    ജപ്പാനില്‍ ഇതുവരെ 186 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ മരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കാനും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊ ഉത്തരവിട്ടിരുന്നു.

    ഇറാന്‍ വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കറിനും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നൈജീരിയയിലും പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 50-ഓളം രാജ്യങ്ങളിലായി പടര്‍ന്നു പിടിച്ച കൊറോണയില്‍ ഇതുവരെ 2800-ലേറെ പേര്‍ മരിച്ചു. 82000-ത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.