ഡൽഹിയിലും മുംബൈയിലും ലോക്ഡൗൺ നീട്ടിയേക്കും
കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത പശ്ചാത്തലത്തിൽ ഡൽഹിയിലും മുംബൈയിലും ലോക്ഡൗൺ മെയ് 15 വരെ നീട്ടുമെന്ന് റിപ്പോർട്ടുകൾ. ഇരു ഹോട്ട്സ്പോട്ടുകളിലും രോഗബാധ വർധിച്ചുവരികയാണ്.
2625 പേർക്കാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 54 പേർ മരിക്കുകയും ചെയ്തു. നിലവിൽ 1702 പേരാണ് ചികിത്സയിൽ തുടരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 811 പേർക്കാണ് ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ആകെ 7682 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ഇതിൽ 5049 കേസും മുംബൈയിലാണ്. 1030 എണ്ണം പുനെ മേഖലയിലുമാണ്.
നിലവിൽ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെയായിരുന്നു ഒന്നാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് ഇത് രണ്ടാം ഘട്ടത്തിൽ മെയ് മൂന്ന് വരെ നീട്ടി.