‘എന്നെ ജനങ്ങൾ വിളിക്കുന്നത് കഠിനാദ്ധ്വാനിയായ പ്രസിഡൻറ് എന്ന്’; ചരിത്രത്തിലെ മറ്റേതൊരു പ്രസിഡൻറിനേക്കാളും കൂടുതൽ പ്രവർത്തനം താൻ കാഴ്ചവെച്ചിട്ടുണ്ടെന്ന് ട്രംപ്
രാജ്യത്തെ ജനങ്ങൾ തന്നെ കഠിനാദ്ധ്വാനിയായ പ്രസിഡന്റ് എന്നാണ് വിളിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം താൻ കാഴ്ച വെച്ചിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാദ്ധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പ്രസ്താവന.
‘എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാദ്ധ്വാനിയായ വര്‍ക്കിംഗ് പ്രസിഡന്റാണെന്ന് പറയുന്നത്. അക്കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്‌നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നര കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അതിരാവിലെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ക്കെതിരെയും മാധ്യമ സ്ഥാപനങ്ങളുടെ അധാര്‍മ്മികതക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്നാരോപിച്ച് ട്രംപിനെതിരെ മാധ്യമങ്ങള്‍ രൂക്ഷമായ ആക്രമണമാണ് നടത്തി കൊണ്ടിരിക്കുന്നത്. വൈറസിനെതിരെ അണുനാശിനികളോ അള്‍ട്രാവയലറ്റ് രശ്മികളോ ഉപയോഗിക്കാമെന്ന ട്രംപിന്റെ പ്രസ്താവന പരിഹാസമുള്‍പ്പെടെയുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ താനത് പരിഹാസാത്മകമായി പറഞ്ഞതാണെന്ന് ട്രംപ് പിന്നീട് പ്രസ്താവിച്ചിരുന്നു.