കോളജുകളിലെ അധ്യയന വർഷം സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് ശിപാർശ; മുടങ്ങിക്കിടക്കുന്ന സർവകലാശാല പരീക്ഷകൾ ജൂലൈയിൽ നടത്താനും നിർദേശം
രാജ്യത്തെ കോളജുകളിലെ അധ്യയന വർഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ട്. കലാലയങ്ങളിലെ അധ്യയന വർഷം തുടങ്ങുന്നത് സെപ്തംബറിൽ മതിയെന്ന് യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ജൂലൈ മധ്യത്തിൽ തുടങ്ങേണ്ട അധ്യയന വർഷം ഒന്നരമാസം വൈകിആരംഭിച്ചാൽ മതിയെന്നാണ് ശുപാർശ നൽകിയിട്ടുള്ളത്.
കോളജുകൾക്കും ഐഐടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. നിലവിൽ മുടങ്ങിക്കിടക്കുന്ന വാർഷിക പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്താനും സമിതി നിർദേശിച്ചു. സമിതി ശുപാർശയിൻമേൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുജിസി ആണ്. കോവിഡ് വ്യാപനത്തെ തുടർന്നാണ് രാജ്യത്തെ കോളജുകൾ അടച്ചിടാൻ തീരുമാനിച്ചത്.

