ബിജെപി പുനഃസംഘടന; ആർഎസ്എസ് നേതൃത്വത്തിന് പരാതി നൽകി പി.കെ. കൃഷ്ണദാസ് പക്ഷം

പാർട്ടി പുനഃസംഘടനയിൽ സംസ്ഥാന ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത്. ആർഎസ്എസ് നേതൃത്വത്തിന് പി കെ കൃഷ്ണദാസ് പക്ഷം പരാതി നൽകി. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനും വി മുരളീധരനുമെതിരെയാണ് പരാതി. ഇരുവരും കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കേരളത്തിലെ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്ന പട്ടികയല്ല ഇത്. പ്രവർത്തകരെ ദുഃഖിപ്പിക്കുന്ന പട്ടികയാണ്. കുമ്മനത്തെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ഉൾപ്പെടുത്താൻ ആർഎസ്എസ് ഇടപെടൽ നടത്തണമെന്നാണ് ഇവരുടെ പക്ഷം. തത്കാലം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കണ്ട എന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തീരുമാനം
എന്നാൽ പുനഃസംഘടനയിൽ സംതൃപ്തനെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പദവി ലഭിക്കാത്തവർ അയോഗ്യരെന്ന് അർത്ഥമില്ല. ശോഭാ സുരേന്ദ്രന് അതൃപ്തിയുള്ളതായി അറിയില്ലെന്നും കുമ്മനം രാജശേഖരൻ. അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകാൻ യോഗ്യനാണെന്നും കുമ്മനം.
ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ രാഹുൽ സിൻഹ പരസ്യമായി അതൃപ്തി വ്യക്തമാക്കി. നല്ലതിനല്ലാത്ത ദേശീയ ഭാരവാഹി നിർണയമാണ് നടന്നതെന്ന് രാഹുൽ സിൻഹ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപി നേതൃത്വം പുനഃസംഘടിപ്പിച്ചത്. എ. പി അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് തെരഞ്ഞെടുത്തത്. ടോം വടക്കൻ ദേശീയ വക്താവാകും. ഡൽഹിയിൽ നിന്നുള്ള അരവിന്ദ് മോനോൻ ദേശീയ സെക്രട്ടറിയായും പട്ടികയിൽ ഇടംനേടി. അഹമ്മദാബാദിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖറും പാർട്ടി ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ നിന്നുള്ള തേജസ്വി സൂര്യയെ യുവമോർച്ച ദേശീയ പ്രസിഡന്റായും തെരഞ്ഞെടുത്തു.
പാർട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എ പി അബ്ദുള്ളക്കുട്ടി പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. കേരളത്തിൽ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി.