• Breaking News

    കേസിന്റെയും അറസ്റ്റിന്റെയും കാര്യത്തില്‍ റെക്കോഡുകൾ ഭേദിച്ച് ജലീല്‍ വിരുദ്ധ സമരം

    Anti-Jalil agitation breaks records in case and arrest , www.thekeralatimes.com

    തിരുവനന്തപുരം:
    സംസ്ഥാനത്ത് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തില്‍ റെക്കോഡുകൾ ഭേദിച്ച് കേസുകളും അറസ്റ്റുകളും. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മന്ത്രിയ്‌ക്കെതിരെ സമരം നടത്തിയ 3000 പേര്‍ക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോണ്‍മെന്റ്‌ പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

    കഴിഞ്ഞ എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് വളരെ കുറഞ്ഞ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്. എന്നാൽ ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്.

    പ്രതിപട്ടികയിലുള്ളവരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.