• Breaking News

    സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമെന്ന് എ.എന്‍ ഷംസീര്‍: ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്ന് ഷാനി പ്രഭാകരന്‍

    Islam gives maximum protection to women: AN Shamsir: No religion gives protection to women: Shani Prabhakaran , www.thekeralatimes.com

    തിരുവനന്തപുരം:
    പരിശുദ്ധ ഖുര്‍ആന്‍ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണെന്നും സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നുമുള്ള സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ പ്രസ്താവനക്ക് മാധ്യമപ്രവര്‍ത്തക  ഷാനി പ്രഭാകരന്‍ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നുമായിരുന്നു ഷാനിയുടെ മറുപടി. ചാനല്‍ ചര്‍ച്ചയില്‍ ഇരുവരും നടത്തിയ ഈ പ്രസ്താവനകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.

    സെപ്തംബര്‍ 22ന് മനോരമ ചാനലിലെ കൗണ്ടര്‍ പോയിന്റിലാണ് ചര്‍ച്ചക്ക് ആസ്പദമായ സംഭവം നടന്നത്. മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട് ‘സത്യത്തില്‍ ആരാണ് ഖുര്‍ആന് പിന്നാലെ പോകുന്നത്’ എന്ന വിഷയത്തിലായിരുന്നു കൗണ്ടര്‍ പോയിന്റ് നടന്നത്. ഇസ്‌ലാമിക് ശരീയത്ത് നിലനില്‍ക്കില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം ഖുര്‍ആന്‍ നിലനില്‍ക്കില്ലെന്നാണെന്നും അങ്ങനെ പറഞ്ഞവര്‍ക്ക് എന്നാണ് ഖുര്‍ആനോട് സ്‌നേഹം തോന്നാന്‍ തുടങ്ങിയതെന്ന് മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

    അബ്ദുറഹിമാന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എ.എന്‍ ഷംസീര്‍. മുസ്‌ലിമും ഖുര്‍ആനുമായി യാതൊരു ബന്ധവും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കച്ചവട താല്‍പര്യങ്ങള്‍ മാത്രമുള്ള മുസ്‌ലീം ലീഗ് സ്ത്രീവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും  പറഞ്ഞുകൊണ്ട് ആരംഭിച്ച പ്രസ്താവനയിലാണ് സത്രീകളുടെ പരിരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന വന്നത്.


    പരിശുദ്ധ ഖുര്‍ആന്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഗ്രന്ഥമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ കൊടുക്കുന്ന മതം ഇസ് ലാമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ കൊടുക്കുന്നില്ല, മാത്രമല്ല മതങ്ങള്‍ സ്ത്രീകള്‍ക്ക് പരിരക്ഷയല്ല നല്‍കേണ്ടത് തുല്യതയും അധികാരവുമാണെന്നായിരുന്നു ഷാനി ഇതിനോട് പ്രതികരിച്ചത്.

    സ്ത്രീകള്‍ക്ക് തുല്യതയും ചില സ്ഥലങ്ങളിലെല്ലാം പുരുഷന്മാരേക്കാള്‍ ഒരുപടി സ്വാതന്ത്ര്യവും നല്‍കുന്ന മതമാണ് ഇസ്‌ലാമെന്നായിരുന്നു ഇതിനുള്ള ഷംസീറിന്റെ മറുപടി. ആ പരിശുദ്ധ ഖുര്‍ആനെ യാഥാസ്ഥികത മതപൗരോഹിത്യം വ്യാഖ്യാനിച്ച് സ്ത്രീവിരുദ്ധമാക്കിയതിനെ മാത്രമാണ് ഇ.എം.എസ് വിമര്‍ശിച്ചത് എന്നും ഷംസീര്‍ പറഞ്ഞു.

    കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ അധപതിച്ച് പോകുന്നത് കാണുമ്പോള്‍ വിഷമം ഉണ്ടെന്നും ഷാനിയുടെ കൃത്യമായ നിലപാടിന് അഭിനന്ദങ്ങളുമെന്നുമാണ് ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുക്കൊണ്ട് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത്.