പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; നിക്ഷേപകർ വീണ്ടും ഹൈക്കോടതിയിൽ; ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പരാതി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും ഹൈക്കോടതിയിൽ. കേസിലെ പരാതികളിൽ പ്രത്യേകം എഫ്‌ഐആർ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. അത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും നിക്ഷേപകർ. പ്രതികള്‍ മൊബെെല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയിൽ തെളിവുണ്ടെന്നും അവർ പറയുന്നു.
കേസിലെ പ്രധാന തെളിവുകൾ സൂക്ഷിച്ചിരുന്ന കോന്നി സിഐ മനോജിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. കോന്നിയിലാണ് പോപ്പുലർ ഫിനാന്‍സിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടുകെട്ടും. സ്വത്ത് ലേലം ചെയ്‌തോ, വിൽപ്പന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. പ്രതികൾ വിൽപന നടത്തിയ സ്വത്തുക്കളും കണ്ടുകെട്ടും. സംസ്ഥാനത്തിന് പുറത്തുള്ള സ്വത്തുക്കൾ കണ്ടെത്താനും സംസ്ഥാന ഓഫീസർക്ക് അധികാരമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ടുള്ള കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് സ്വത്തുക്കൾ കണ്ടുകെട്ടാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
