കൊവിഡ് പോസിറ്റീവായ ഗർഭിണിക്ക് പ്രസവത്തിന് ചെലവായത് പത്ത് ലക്ഷം രൂപ; ഇരട്ടക്കുട്ടികളിൽ ഒരാൾക്കും രോഗം

എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയിൽ കൊവിഡ് പോസിറ്റീവായ ഗർഭിണിക്ക് പ്രസവത്തിന് ചെലവായത് പത്ത് ലക്ഷം രൂപ. ഈ ദുരിത കയത്തിന് കാരണം ഗർഭിണിയായ യുവതിക്ക് കൊവിഡ് രോഗം മൂർഛിച്ചതോടെ കളമശേരി മെഡിക്കൽ കോളജ് കൈയൊഴിഞ്ഞതാണെന്നാണ് ആരോപണം. അതിനിടെ യുവതിയുടെ കുടുംബത്തിലെ മുഴുവൻ ആളുകളും രോഗബാധിതരായി കൊവിഡ് കെയർ സെന്ററിലായി.
എട്ട് മാസം ഗർഭിണിയായിരുന്ന 27 വയസുകാരിക്ക് പത്ത് ദിവസം മുൻപാണ് കൊവിഡ് പോസിറ്റീവായത്. രോഗം മൂർച്ഛിച്ചതോടെ കളമശേരി മെഡിക്കൽ കോളജ് കൈയൊഴിഞ്ഞു. ഇതോടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചു. എന്നാൽ കൊച്ചിയിലെ ഒട്ടുമിക്ക ആശുപത്രിയും ചികിത്സ നൽകാൻ തയാറായില്ല. അവസാനം കാക്കനാട് സൺറൈസ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്.
ഇതിനിടെ യുവതിയുടെ ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും രോഗം പിടിപ്പെട്ടതോടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. യുവതിയെ സൺറൈസ് അശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ പ്രസവം നടത്തി.
ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവാണ്. ഇപ്പോൾ യുവതിയും കുട്ടികളും വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പത്ത് ദിവസം കൊണ്ട് ആശുപത്രി ബില്ല് പത്ത് ലക്ഷം രൂപയായിട്ടുണ്ട്. ഈ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാർ. യുവതിയെ ചികിത്സ പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
