• Breaking News

    ലഹരിമരുന്ന് കേസ്; ദീപിക പദുകോൺ അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് റിപ്പോർട്ട്

    Drug case; It is reported that crucial information was received when Deepika Padukone and others were questioned , www.thekeralatimes.com

    മുംബൈ: 
    സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ വൻ റാക്കറ്റിനെ ലക്ഷ്യമിട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ദീപിക പദുകോൺ അടക്കം താരങ്ങളെ ചോദ്യം ചെയ്തപ്പോൾ ലഹരി ഇടപാടുകാരുടെ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് ജീവനക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    ബോളിവുഡിൽ മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമായി നിൽക്കുന്നവരെയും, മുഖ്യ ഇടനിലക്കാരെയും കണ്ടെത്തുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ലക്ഷ്യം. ദീപിക പദുകോൺ, മാനേജർ കരിഷ്മ പ്രകാശ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് തുടങ്ങിയവരെ ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

    റിയ ചക്രവർത്തി അടക്കം 18 പേർ ഇതുവരെ അറസ്റ്റിലായി. പുതുതായി ആർക്കും സമൻസ് നൽകിയിട്ടില്ല. മൊഴികളിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം ദീപിക അടക്കമുള്ളവരെ വീണ്ടും വിളിച്ചുവരുത്തണമോയെന്ന് അന്വേഷണസംഘം തീരുമാനമെടുക്കും. സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്തുവെങ്കിലും 2019ൽ കരൺ ജോഹറിന്റെ വീട്ടിൽ നടന്നുവെന്ന് പറയുന്ന പാർട്ടിക്ക് കേസുമായി ബന്ധമില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ എം എം എ ജെയിൻ വ്യക്തമാക്കി. പാർട്ടിയിൽ കൊക്കയ്ൻ അടക്കം ലഹരി വസ്തുക്കൾ ഉപയോഗിച്ചുവെന്ന് ആരോപണമുയർന്നിരുന്നു.