‘സസ്പെൻഷൻ ഉത്തരവ് സമൂഹ മാധ്യമത്തിലിട്ടു, മാധ്യമങ്ങളോട് സംസാരിച്ചു’; ഉമേഷ് വള്ളിക്കുന്നിന് എതിരെ രണ്ട് അന്വേഷണം കൂടി
‘സദാചാര ലംഘനം’ ആരോപിച്ച് സസ്പെൻഡ് ചെയ്ത സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെതിരെ കൂടുതൽ അന്വേഷണം. സസ്പെൻഷൻ ഉത്തരവ് സമൂഹ മാധ്യമത്തിലിട്ടു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ആരംഭിച്ചത്. സസ്പെഷൻ ഉത്തരവ് ഫേെയ്സ്ബുക്കിലിട്ടതിലൂടെ ഉത്തരവിൽ പരാമർശിക്കുന്ന ആതിര കെ. കൃഷ്ണന് അപമാനമുണ്ടായി എന്നതാണ് ആക്ഷേപം. സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണറുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദേശിച്ചത്.
ഡി.സി.ആർ.ബി അസി. കമ്മീഷണർ രഞ്ജിത്ത് ഉമേഷിനോട് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടതു സംബന്ധിച്ച പ്രാഥമിക കാര്യങ്ങൾ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിച്ച് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയുള്ള ആക്ഷേപത്തിൽ ട്രാഫിക് സൗത്ത് അസി. കമ്മീഷണർ ബിജുരാജിനോടാണ് അന്വേഷണത്തിന് നിർദേശിച്ചത് എന്നാണ് വിവരം.
വിവാദ ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് മേധാവിഎ.വി. ജാേർജിനെതിരെയും വനിത പൊലീസില്ലാതെ മൊഴിയെടുക്കാനെത്തി സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചതിന് സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണർ സുദർശനെതിരെയും ആതിര നൽകിയ പരാതി ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെ പരിഗണനയിലാണ്.
അതിനിടെ, വെള്ളിയാഴ്ച ആതിരയുടെ അയൽവാസികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ആരാഞ്ഞു. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്നുണ്ടോ, അവരെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, അവിടെ ആണുങ്ങൾ വരാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിച്ചത്. ആതിരക്ക് വാടക വീടെടുത്തു നൽകി, അവിടെ നിത്യസന്ദർശനം നടത്തി എന്നീ കാരണങ്ങൾ പറഞ്ഞാണ് ഉമേഷ് വള്ളിക്കുന്നിനെ സസ്പെൻഡ് ചെയ്തത്. വിവാദ സസ്പെൻഷൻ ഉത്തരവിനെതിരെ സാംസ്കാരിക പ്രവർത്തകരടക്കം രംഗത്തു വന്നിരുന്നു.
ഉത്തരവിൽ പരാമർശിക്കുന്ന സ്ത്രീ നൽകിയ പരാതിയിലെ ആരോപണ വിധേയരാണ് സസ്പെഷൻഷനിലായ ഉമേഷിനെതിരേ വീണ്ടും അന്വേഷണം നടത്തുന്നതിന് ചുക്കാൻ പിടിക്കുന്നത് എന്നത് ഇതിനകം വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

