യുക്രൈനിൽ സൈനിക വിമാനം തകർന്ന് 22 പേർ മരിച്ചു
യുക്രെൈനിൽ സൈനിക വിമാനം തകർന്ന് സൈനിക കേഡറ്റുകൾ ഉൾപ്പെടെ 22 പേർ മരിച്ചു. കിഴക്കൻ നഗരമായ കർകൈവിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. യുക്രെൈനിലെ ഖാർകിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50-നായിരുന്നു സംഭവം.
കർകൈവിലെ വ്യോമസേനാ സർവകലാശാലയിലെ സൈനിക വിദ്യാർത്ഥികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 27 പേരുണ്ടായിരുന്നു. മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് യുക്രൈൻ ആഭ്യന്തരമന്ത്രി ആൻറൺ ജെറാഷ്ചെങ്കോ പറഞ്ഞു.
വിമാനാപകടത്തിൻറെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് വോളോഡിമർ സെലെൻസ്കി ശനിയാഴ്ച പ്രദേശം സന്ദർശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്ചെങ്കോ അറിയിച്ചു.

