ഭൂമിയിടപാട് വിഷയത്തിൽ പി.ടി.തോമസ് എംഎൽഎയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം
കൊച്ചി : നിരാശ്രയരായ കുടുംബത്തെ വഞ്ചിക്കാൻ കള്ളപ്പണ ഇടപാടിലൂടെ പി.ടി.തോമസ് എംഎൽഎ കൂട്ടുനിന്നതായി സിപിഎം. ഇടപ്പള്ളിയിൽ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട്, അനധികൃതമായി കൈമാറിയ 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തിലാണ് പി.ടി.തോമസിനെ നിയമപരമായും രാഷ്ട്രീയമായും ആക്രമിക്കാനാണ് സിപിഎം ആലോചന.
പി.ടി.തോമസ് ഇടപെട്ട് കരാറുണ്ടാക്കി നടത്തിയ ഇടപാടിൽ ഇത്രവലിയ തുക പണമായി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്.മുൻപ് 1.03 കോടി രൂപ നൽകാമെന്ന് സമ്മതിച്ച സ്ഥലം ഉടമ, 80 ലക്ഷമായി തുക കുറച്ചതിനു പിന്നിലും എംഎൽഎയ്ക്കു പങ്കുണ്ടെന്നാണ് ആരോപണം.
പണമിടപാടിൽ പി.ടി.തോമസിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകൾക്കും ലഭിച്ച പരാതിയിലും തുടർ നടപടിയുണ്ടാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. അതേസമയം സ്വന്തം എംഎൽഎയ്ക്കെതിരെ ആരോപണമുയർന്നിട്ടും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധം ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

