ബീഹാർ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ചിരാഗ് പാസ്വാന്റെ പാർട്ടി?
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ യോഗം ചേർന്നു. ബീഹാർ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പാർട്ടി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ബിജെപിയുടെ ഒരു പ്രധാന സഖ്യകക്ഷിയായ എൽജെപി ഇപ്രാവശ്യം ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം(എൻ.ഡി.എ) ചേർന്ന് ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് സൂചന. എൽജെപി നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ സാധ്യതയുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, ബിജെപിക്കെതിരെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താൻ സാധ്യതയില്ല.
വീണദേവി, ചന്ദൻ സിംഗ്, സൂരജ്ഭൻ സിംഗ്, രാജു തിവാരി, പ്രിൻസ് രാജ്, കാളി പാണ്ഡെ, അബ്ദുൽ ഖാലിദ് തുടങ്ങി നിരവധി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചിരാഗ് പാസ്വാന്റെ പിതാവ് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതിനാൽ ശനിയാഴ്ച നടക്കാനിരുന്ന യോഗം മാറ്റിവക്കുകയായിരുന്നു. ഇന്നലെ രാത്രി ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്ന് ചിരാഗ് പാസ്വാൻ ട്വീറ്റിൽ അറിയിച്ചു.
നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിലുള്ള കലഹം കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാസ്വാനുമായുള്ള ബിജെപിയുടെ ബന്ധം വഷളായ സാഹചര്യമാണ് ഉള്ളത്.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ ബീഹാറിൽ പുതിയ സർക്കാരിനായി വോട്ടെടുപ്പ് നടക്കും. നവംബർ 10 ന് ഫലം പ്രഖ്യാപിക്കും.

