• Breaking News

    ഹാഥ്റസ് കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക സത്യഗ്രഹം, മുഖ്യമന്ത്രിമാരോടടക്കം അണിചേരാൻ എഐസിസിയുടെ നിര്‍ദ്ദേശം

    Hathrus case; AICC urges Congress to stage nationwide satyagraha, including CMs, demanding judicial inquiry , www.thekeralatimes.com

    ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിൻറെ രാജ്യവ്യാപക സത്യഗ്രഹ സമരം. ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് സമീപം ഇന്ന് നിശബ്ഗ സമരത്തിനാണ് ആഹ്വാനം. മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടിഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കളടക്കം സത്യഗ്രഹത്തില്‍ അണിചേരണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചു.

    ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. അതേ സമയം കേരളത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ യു.പി പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നേതാക്കളുടെ സത്യാഗ്രഹം നടത്തും.

    കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല,കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന മുല്ലപ്പളളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെയായിരിക്കും പരിപാടിയിൽ പങ്കെടുക്കുക.

    കെ.പി.സി.സി ഭാരവാഹികള്‍,എം.പിമാര്‍,എം.എല്‍.എമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി ജില്ലകളുടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കും.