• Breaking News

    ‘വികസന വിരോധികള്‍ സാമുദായിക കലാപമുണ്ടാക്കുന്നു’: ഹാഥ്റസ് സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ യോഗി ആദിത്യനാഥ്

    'Anti-development causes communal riots': Yogi Adityanath , www.thekeralatimes.com

    ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട  സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പം പൊലീസുകാര്‍ക്ക് ചില ഉപദേശങ്ങളും നല്‍കി മുഖ്യമന്ത്രി. ട്വീറ്റിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.

    ‘വികസനം ഇഷ്ടപ്പെടാത്തവര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവില്‍ അവര്‍ക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാന്‍ അവസരം ലഭിക്കും, അതിനാല്‍ അവര്‍ പുതിയ ഗൂഢാലോചനകള്‍ നടത്തും.  ഈ ഗൂഢാലോചനകളെക്കുറിച്ച് പൂര്‍ണ്ണമായും ജാഗ്രത പുലര്‍ത്തിക്കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്-അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഹാഥ്റസ് സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥിൻറെ ട്വീറ്റ്. ഈ വിഷയത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം.

    സംവാദത്തിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റില്‍ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന പോലീസ് കുറച്ചു കൂടി സംവേദന ക്ഷമതയോടെയും  പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

    യു.പി സര്‍ക്കാരും പൊലീസും ഹാഥ്റസ് കേസിലെ മേല്‍ജാതിക്കാരായ അക്രമികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.

    സ്ത്രീസുരക്ഷ ഉറപ്പാക്കാത്ത, ക്രമസമാധാനം തകര്‍ന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. ഇന്ന് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് സത്യാഗ്രഹ സമരം ആരംഭിക്കും.

    ഹാഥ്റസിലെ ദലിത് പെണ്‍കുട്ടി വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സെപ്തംബര്‍ 14നായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞുമാറ്റി. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. സെപ്റ്റംബര്‍ 30ന് ഡല്‍ഹിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.