• Breaking News

    സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ : പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി

    Prohibition order announced in the state: State police chief with instructions to the public , www.thekeralatimes.com

    തിരുവനന്തപുരം :
    സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന നിരോധനാജ്ഞ സംബന്ധിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ. ആരാധനാലയങ്ങളില്‍ 20പേരെ വരെ അനുവദിക്കും. എന്നാല്‍, ചെറിയ ആരാധനാലയങ്ങളില്‍ വിശ്വാസികളെ കുറയ്ക്കണം. ഇതുവരെ പ്രഖ്യാപിച്ച പരീക്ഷകള്‍ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് നടക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

    പ്രതിദിനം വര്‍ദ്ധിക്കുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്നലെ മുതലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്നുള്ളതാണ് പ്രധാന നിര്‍ദേശം. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്.

    വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം എല്ലായിടത്തും ബാധകമാണ്. സര്‍ക്കാര്‍ ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ-സാമൂഹ്യ പരിപാടികള്‍ എന്നിവയില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

    തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങില്‍ 50 പേര്‍ വരെയാകാം. മറ്റ് ജില്ലകളില്‍ വിവാഹചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങില്‍ 20 പേരും എന്നതാണ് നിര്‍ദ്ദേശം.

    പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല. ഈ മാസം15 മുതല്‍ കേന്ദ്രത്തിന്റെ പുതിയ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും സ്‌കൂള്‍ തുറക്കുന്നത്അടക്കമുള്ള കാര്യങ്ങളില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.