കേരളം കർശന നിയന്ത്രണത്തിലേക്ക്; ഒക്ടോബർ 31 വരെ നിരോധനാജ്ഞ, 5 പേരിൽ കൂടുതൽ കൂട്ടംചേരരുത്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം കർശന നിയന്ത്രണങ്ങളിലേക്ക്. ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവുകൾ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു.
ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മണിമുതൽ 31ന് അർദ്ധരാത്രി വരെയാണ് കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം. ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്.
ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.
കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമരങ്ങൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ.

