ഹാഥ്‌രസ് കൂട്ടബലാൽസംഗക്കേസ്: കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
ഹാഥ്‍റസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. എസ്എ ബോബ്‍ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിന്‍റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.
പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം ഹാഥ്‌രസ് കേസിലെ പ്രതികൾക്കു വേണ്ടി നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് കോടതിയിലെത്തും. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് നീക്കം.
അതിനിടെ ഹാഥ്റസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലീസ് കേസെടുത്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമെ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഗൂഡാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍, അപവാദ പ്രചാരണം, വഞ്ചനാകുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് സജീവമായ ജസ്റ്റിസ് ഫോര്‍ ഹാഥ്റസ് വിക്ടിം എന്ന വെബ്സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
സമരങ്ങളിലെ പൊലീസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ അടുത്തിടെ കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന ആഹ്വാനം വെബ്സൈറ്റിലുണ്ടെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.

