• Breaking News

    ആടുകള്‍ പറമ്പില്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന് ദളിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പുപറയിച്ചു: മേൽജാതിക്കാരായ 7 പേര്‍ അറസ്റ്റില്‍

    Dalit apologizes for running away from sheep: 7 upper castes arrested , www.thekeralatimes.com

    മേൽജാതിക്കാരന്‍റെ പറമ്പിലേക്ക് ആടുകള്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന്  ഉടമസ്ഥനായ ദളിതനെക്കൊണ്ട് കാലുപിടിച്ച് മാപ്പു പറയിച്ചു. തമിഴ്‍നാട് തൂത്തുക്കുടിയിലാണ് സംഭവം. 60  വയസ്സുകാരനായ പോള്‍രാജ് വളര്‍ത്തുന്ന ആടുകള്‍ മേൽജാതിക്കാരനായ ശിവസംഗുവിന്‍റെ പറമ്പില്‍ കയറിയതാണ് പോള്‍രാജ് ചെയ്ത കുറ്റം. സംഭവത്തിന്‍റെ വീഡിയോ എടുക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തേവര്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    കയറഴിഞ്ഞ് പോയ ആടുകളിലൊന്ന് ശിവസംഗുവിന്‍റ പറമ്പിലെത്തുകയും അതിനെ പുറത്തേക്കിറങ്ങുന്നതിനിടെ മറ്റ് ആടുകള്‍ കൂട്ടംതെറ്റുകയുമായിരുന്നു. ആടുകള്‍ പറമ്പിലേക്കെത്തിയത് ചോദ്യം ചെയ്യാന്‍ ശിവസംഗു തന്‍റെ പണിക്കാരെയും കൂട്ടി പോള്‍രാജിനെടുത്തെത്തി. അവിടെ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. മര്‍ദ്ദനം തുടരുന്നതിനിടെ പോള്‍രാജും തിരിച്ച് അടിച്ചു. ദലിതനായ പോള്‍രാജ് ഉയര്‍ന്ന ജാതിക്കാരനായ ശിവസംഗുവിനെ അടിച്ചുവെന്നത് ആ സമുദായത്തിന് തന്നെ അപമാനമാണ് എന്നായി പിന്നെ കാര്യങ്ങള്‍.

    തുടര്‍ന്ന് തേവര്‍ സമുദായംഗങ്ങള്‍ ചേര്‍ന്ന് പോള്‍രാജിനെ വിളിച്ച് വരുത്തുകയും ശിവസംഗുവിന്‍റെ കാല്‍പിടിച്ച് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ എടുത്തവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഉയര്‍ന്ന ജാതിക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന മുന്നറിയിപ്പോടെയായിരുന്നു വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പോള്‍രാജ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

    തിങ്കളാഴ്ചയാണ് പോള്‍രാജ് പരാതി നല്‍കിയത്. ഒക്ടോബര്‍ 8 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

    പോള്‍രാജിന്‍റെ പരാതിയില്‍ ശിവസംഗുവും മകനുമടക്കം 7 പേരാണ് അറസ്റ്റിലായിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ നിരോധന നിയമം. ഐടി നിയമം, കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്.