• Breaking News

    14 മാസത്തെ തടവിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു

    Mehbooba Mufti released from house arrest after 14 months in jail , www.thekeralatimes.com

    ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന  മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലില്‍ ആക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ (പി.എസ്.എ.) പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരായ നടപടി.  അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ക്ക് വിശദീകരണം നല്‍കാനുള്ള കാലവധി ഇന്ന് അവസാനിക്കുകയാണ്.

    മുഫ്തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു. നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ തടങ്കല്‍ പി.എസ്.എ. നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര്‍ ഭരണകൂടം നീട്ടിയിരുന്നു. മെഹബൂബ ഒക്ടോബര്‍ 16 ന് വാര്‍ത്താ സമ്മേളനം നടത്തും.
    മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനെതിരെ അവരുടെ മകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ‘നിയമ വിരുദ്ധ’മായാണ് മെഹ്ബൂബെയെ തടവിലാക്കിയിരിക്കുന്നതെന്ന് കാണിച്ചായിരുന്നു മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനെയും ജമ്മു കാശ്മീര്‍ സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു . എത്രകാലമാണ് മെഹ്ബൂബയെ തടവില്‍ വെയ്ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് പറയാന്‍ സുപ്രീം കോടതി ജമ്മു കാശ്മീര്‍ സര്‍ക്കാരിന് അനുവദിച്ച രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുകയാണ്. ഇതാണ് മുന്‍ മുഖ്യമന്ത്രിയെ വിട്ടയക്കാന്‍ കാരണമെന്നാണ് സൂചന.

    വിഷമം പിടിച്ച ഈ സമയത്ത് പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി പറഞ്ഞു. മെഹ്ബൂബയെ അറസ്റ്റ് ചെയ്തതിന് ശേഷം അവരുടെ ട്വീറ്റര്‍ അക്കൗണ്ട് മകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇനി മെഹ്ഹൂബ തന്നെ അവരുടെ ട്വീറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

    അതേസമയം മെഹ്ഹൂബയുടെ മോചനത്തെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

    എട്ടു മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.